ആദായ നികുതി നിയമം : കെട്ടിടം വാടകയ്ക്ക് നൽകുന്നവരെ ബാധിക്കും,
Johnys - Malayalam
സ്വന്തം ഉപയോഗത്തിലുള്ള വീടിനും ചില പ്രത്യേക അനുകൂല്യവുമുണ്ട്.ഭവന വായ്പ പലിശ കിഴിവിന് അർഹമാണ്. ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടിക്കു കീഴിൽ നഷ്ടമായിട്ടാണ് പലിശ കാണിക്കുന്നത്.നഷ്ടം മറ്റു വരുമാനവുമായി തട്ടിക്കിഴിക്കാം. പക്ഷേ 1999 ഏപ്രിലിനു മുൻപ് എടുത്ത വായ്പയാണെങ്കിൽ ഭവന വായ്പ പലിശയിനത്തിൽ പരമാവധി കിഴിവ് 30000 രൂപയാണ് കെട്ടിടം വാങ്ങാൻ അഥവാ പണിയാൻ, 1999 ഏപ്രിലിനു ശേഷമാണ് വായ്പ എടുത്തതെങ്കിൽ രണ്ടു ലക്ഷം രൂപ വരെ കിഴിവു ലഭിക്കും (2013 - 14 വരെ ഒന്നര ലക്ഷം). 3 വർഷത്തിനകം കെട്ടിട നിർമാണം പൂർത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്.റിപ്പയറിങ്ങിനും പുതുക്കി പണിയലിനും 1999 ഏപ്രിലിനു ശേഷമെടുത്ത വായ്പക്കു പലിശയിനത്തിൽ പരമാവധി കിഴിവ് 30000 രൂപ മാത്രമാണ്.
ഈ പരിധി വാടക ലഭിക്കാത്ത സ്വന്തം ഉപയോഗത്തിലുള്ള ഭവനത്തിന്റെ വീടിന്റെ കാര്യത്തിൽ മാത്രമാണ്.വാടക വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ പരിധിയില്ലാതെ ഭവന വായ്പ പലിശയ്ക്ക് കിഴിവ് എടുക്കാം.
ഒന്നിലധികം വീടുകൾ സ്വന്തം ഉപയോഗത്തിലുണ്ടെങ്കിൽ ഒരെണ്ണത്തിനു മാത്രമേ നികുതി ഒഴിവുള്ളു.കൂടുതലായുള്ള വീടുകൾക്കു ന്യായമായി ലഭിക്കാവുന്ന വാടക അവയുടെ വാർഷിക വാടകയായി കണക്കാക്കി ആദായ നികുതി നൽകണം. അങ്ങനെ കണക്കാക്കുന്ന വീടുകൾക്കു ഭവന വായ്പ എടുത്തിട്ടുണ്ടെങ്കിൽ പരിധിയില്ലാതെ ഭവന വായ്പ പലിശ കിഴിവിന് അർഹതയുണ്ട്.
നിർമാണം പൂർത്തിയായ ശേഷം മാത്രമേ ഭവന വായ്പ പലിശയ്ക്ക് കിഴിവ് ലഭിക്കുകയുള്ളു.നിർമാണം പൂർത്തിയാക്കുന്ന വർഷത്തിനു മുൻപുള്ള വർഷം വരെ വായ്പ പലിശയിനത്തിൽ അടച്ച തുക നിർമാണം പൂർത്തിയായ വർഷവും തുടർന്നുള്ള നാലുവർഷങ്ങളിലുമായി അഞ്ചു തുല്യ ഗഡുക്കളായാണ് കിഴിവ് ലഭിക്കുക.
വാടകയ്ക്കു കൊടുത്തിട്ടുള്ള കെട്ടിടങ്ങൾക്കും സ്വന്തം ഉപയോഗത്തിലുള്ള രണ്ടാമത്തെ കെട്ടിടമുൾപ്പെടെ മറ്റു കെട്ടിടങ്ങൾക്കും പലിശ കിഴിവിന് പരിധിയില്ല.പലിശയിനത്തിലെ കിഴിവിന്റെ ഫലമായി ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടിക്ക് കീഴിലുള്ള നഷ്ടം മറ്റു വരുമാനവുമായി തട്ടിക്കിഴിക്കാനും സാധിക്കുമായിരുന്നു.പക്ഷേ 2017 - 18 സാമ്പത്തിക വർഷം മുതൽ പരമാവധി രണ്ടു ലക്ഷം രൂപ വരെ മാത്രമേ ഈ ഇനത്തിലെ നഷ്ടം മറ്റു വരുമാനവുമായി തട്ടിക്കിഴിക്കുവാൻ അനുവാദമുള്ളൂ. രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള നഷ്ടം തുടർന്നുള്ള വർഷങ്ങളിൽ വാടക വരുമാനവുമായി മാത്രമേ തട്ടിക്കിഴിവിന് 71 ബി വകുപ്പ് പ്രകാരം അനുവാദമുള്ളു.മാത്രമല്ല പരമാവധി എട്ട് വർഷത്തിനുള്ളിൽ തട്ടിക്കിഴിച്ചില്ലെങ്കിൽ പിന്നീടു തട്ടിക്കിഴിക്കാൻ അനുവാദമില്ല. പലിശയിനത്തിലെ തട്ടിക്കിഴിവ് വീടുകൾക്കു മാത്രമല്ല വാടകയ്ക്കു നൽകുന്ന വാണിജ്യ കെട്ടിടങ്ങളുടെ കാര്യത്തിലും ബാധകമാണ്. (വാണിജ്യ കെട്ടിടങ്ങളുടെ വാടകയും ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടിക്കു കീഴിൽ ഇതേ നിയമങ്ങൾക്കു വിധേയമാണ്).
പലിശയിനത്തിൽ ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടിക്കു കീഴിലെ നഷ്ടം പരിമിതപ്പെടുത്താൻ എങ്ങനെയാണ് നികുതിദായകരെ ബാധിക്കുക എന്നതിന് പട്ടിക കാണുക.
(പട്ടികയിൽ 60 വയസ്സിൽ താഴെയുള്ളവർക്കുള്ള നികുതിയാണ് കണക്കാക്കിയിട്ടുള്ളത്.80 സി കിഴിവ് പരിഗണിച്ചില്ല.ബാങ്ക് /ധനകാര്യ സ്ഥാപനങ്ങളെ അനുസരിച്ചു പലിശയിലും 60 വയസ്സിനു മുകളിലുള്ള പൗരന്മാർക്കും നികുതിയിലും വ്യത്യാസം വരും. 2017 - 18 സാമ്പത്തിക വർഷത്തിലെ നികുതി നിരക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്)
ഇ എം എം അഥവാ ഇക്വറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്റ് സമ്പ്രദായത്തിൽ അടയ്ക്കുന്ന തുക പ്രാരംഭത്തിൽ അധികവും പലിശയിനത്തിലേക്കാണ് വകവയ്ക്കുന്നത്.വായ്പയുടെ ആരംഭകാലത്ത് പലിശ വലിയ തുക വരും.ഇതിനാൽ പുതിയ നിയമം ഏർപ്പെടുത്തിയിട്ടുള്ള പരിമിതി പുതിയ വായ്പ എടുക്കുന്നവരെയാണ് ബാധിക്കുക.
മാത്രമല്ല , തുടർന്നുള്ള വർഷങ്ങളിലും ഇതേ പരിധി ബാധകമായതിനാൽ സഞ്ചിതമായ നഷ്ടം എട്ടു വർഷത്തിനുള്ളിൽ തട്ടിക്കിഴിക്കുവാനും അസാധ്യമായേക്കാം.
ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടി ഇനത്തിൽ നഷ്ടത്തിനു തട്ടിക്കിഴിവിന് ഏർപ്പെടുത്തിയിട്ടുമുള്ള രണ്ടു ലക്ഷത്തിന്റെ പരിധി മൂലം വായ്പയെടുത്തു കെട്ടിടം വാങ്ങി/ പണിത് വാടകയ്ക്കു നൽകുന്നവരെ സാരമായി ബാധിക്കും. കെട്ടിട നിർമാണ ഘട്ടത്തിലെ പലിശ അഞ്ചു ഗഡുക്കളായിട്ടാണ് കിഴിവ്.
അതിനാൽ അത്തരം കേസുകളിൽ ആദ്യ വർഷങ്ങളിൽ ഇൻകം ഫ്രം ഹൗസ് പ്രോപ്പർട്ടി ഇനത്തിൽ നഷ്ടത്തിനു സാധ്യത കൂടുതലാണ്.