ഭൂമി റജിസ്ട്രേഷനിൽ നേരിയ വർധന,
Johnys - Malayalam
നോട്ട് റദ്ദാക്കലിനെത്തുടർന്നു സംസ്ഥാനത്തു കുത്തനെ കുറഞ്ഞ ഭൂമി റജിസ്ട്രേഷൻ നിരക്കിൽ നേരിയ വർധന. എന്നാൽ, റജിസ്ട്രേഷൻ നിരക്ക് പഴയ വേഗത്തിലെത്താൻ ഇനിയും ആറു മാസമെങ്കിലുമെടുക്കുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ മൂന്നു മാസത്തിനിടെ സർക്കാർ പ്രതീക്ഷിച്ച വരുമാനത്തിൽ 350 കോടിയിലേറെ രൂപയുടെ കുറവുണ്ട്.
ബാങ്കുകളിൽ നിന്നും മറ്റും പണം വിപണിയിലെത്തി ത്തുടങ്ങിയതോടെയാണു റജിസ്ട്രേഷനിൽ നേരിയ വർധന. ഒക്ടോബറിൽ 250കോടി രൂപയാണു ഭൂമി റജിസ്ട്രേഷൻ വഴി സർക്കാരിനു ലഭിച്ച വരുമാനം.
നോട്ട് റദ്ദാക്കൽ നടപ്പാക്കിയ നവംബറിൽ ഇതു 150 കോടിയായി. നവംബറിൽ പ്രതീക്ഷിച്ച വരുമാനം 263 കോടി രൂപയായിരുന്നു. ഡിസംബറിലും ജനുവരിയിലും ഇതു 188 കോടി കോടി രൂപ വീതമായി. ഡിസംബറിൽ 284കോടിയും ജനുവരിയിൽ 300കോടിയും പ്രതീക്ഷിച്ച സ്ഥാനത്തായിരുന്നു അത്.
ഫെബ്രുവരിയിൽ ആദ്യ 20ദിവസത്തിൽ 122 കോടി രൂപയാണു റജിസ്ട്രേഷൻ വകുപ്പിനു സമാഹരിക്കാനായത്. ഈ മാസവും ആകെ വരുമാനം 200കോടി രൂപയിലെത്തില്ലെന്നാണു നിഗമനം.