ചെലവു കുറഞ്ഞ ഭവനനിർമാണം പ്രോത്സാഹിപ്പിക്കണം : ക്രെഡായ് ,
Johnys - Malayalam
ചെലവു കുറഞ്ഞ ഭവന നിർമാണം അടിസ്ഥാന സൗകര്യ വ്യവസായമായി പ്രഖ്യാപിക്കണമെന്നു ക്രെഡായ് കേരള ഘടകം. 90 ചതുരശ്ര മീറ്ററിലോ 1000ചതുരശ്ര അടിയിലോ കുറഞ്ഞ വിസ്തീർണമുള്ള പദ്ധതികളെ നിർമാണചെലവു കുറഞ്ഞ ഭവനം എന്നു കണക്കാക്കണമെന്നും ആവശ്യപ്പെട്ടു. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ സ്റ്റാംപ് ഡ്യൂട്ടി വളരെ കൂടുതലാണെന്നു ക്രെഡായ് കേരള സെക്രട്ടറി ജനറൽ ഡോ. നജീബ് സക്കറിയ പറഞ്ഞു. സ്റ്റാംപ് ഡ്യൂട്ടി മൂന്നു ശതമാനമായെങ്കിലും കുറയ്ക്കണം . രണ്ടു ശതമാനമുള്ള രജിസ്ട്രേഷൻ നിരക്ക് ഒരു ശതമാനമാക്കണം. ഇവ സംസ്ഥാനത്തെ ഭവന നിർമാണ മേഖലയ്ക്ക് ഉണർവേകും . ബജറ്റിൽ ഇതു സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. വിവിധ വകുപ്പുകളിൽ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. പ്രവാസി നിക്ഷേപകർക്കുള്ളതുപോലെ ഏക ജാലക സംവിധാനം ഭവന നിർമാണ മേഖലയിൽ നിക്ഷേപം നടത്തുന്നവർക്കും ഏർപ്പെടുത്തണമെന്നു ക്രെഡായ് ഭാരവാഹികളായ അബ്ദുൽ അസീസ് പോൾരാജ് എന്നിവർ പറഞ്ഞു. കറൻസി പിൻവലിക്കലിന്റെ ഫലമായി വീടുകൾക്കും അപ്പാർട്മെന്റുകൾക്കും വിലകുറയുമെന്ന ധാരണ തെറ്റാണെന്നു ക്രെഡായ്. ഉരുക്ക് ഉൾപ്പെടെയുള്ള നിർമാണസാമഗ്രികളുടെ വില ഉയരുകയാണ്. സ്ഥലം, നിർമാണ സാമഗ്രികൾ, തൊഴിലിനു കൂലി എന്നിവയുടെ നിരക്ക് കേരളത്തിൽ കുറയാൻ സാധ്യതകളില്ലാത്തതുകൊണ്ട് ഭവനനിർമാണ മേഖലയിൽ ചെലവു കുറയുമെന്ന ധാരണ ശരിയല്ല.