കേന്ദ്ര റിയൽ എസ്റ്റേറ്റ് നിയമം കേരളത്തിലും ,
Johnys - Malayalam
കേന്ദ്ര സർക്കാരിന്റെ റിയൽ എസ്റ്റേറ്റ് നിയന്ത്രണനിയമം സംസ്ഥാനത്തു നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന റിയൽ എസ്റ്റേറ്റ് അതോറിറ്റി റദ്ദാക്കാനുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ സർക്കാർ നീക്കം. നിയമവ കുപ്പു തയ്യാറാക്കിയ ബിൽ അടുത്തയാഴ്ച നിയമസഭാ കാര്യോപദേശകസമിതിക്കു കൈമാറും. ബിൽ നിയമസഭ പാസാക്കിയാൽ കേന്ദ്ര നിയമം സംസ്ഥാനത്തു പ്രാബല്യത്തിൽ വരും.തുടർന്നു കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾക്കു രൂപം നൽകുകയും റിയൽ എസ്റ്റേറ്റ് അതോറിറ്റിയും ട്രൈബ്യൂണലും രൂപവൽക്കരിക്കുകയും വേണം.
കഴിഞ്ഞ ഒന്നു മുതൽ 13സംസ്ഥാനങ്ങൾ റിയൽ എസ്റ്റേറ്റ് നിയന്ത്രണനിയമം നടപ്പാക്കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളോടും നിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ രൂപവൽക്കരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തിലെ നടപടികൾ വൈകി.സംസ്ഥാന റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ കരടു ചട്ടങ്ങൾ തയ്യാറാക്കി കഴിഞ്ഞ ഒക്ടോബറിൽ തന്നെ സമർപ്പിച്ചിരുന്നെങ്കിലും ഇപ്പോഴും നിയമവകുപ്പിൽ കുടുങ്ങിക്കിടക്കുകയാണ്.
കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതോറിറ്റി പിരിച്ചുവിടാൻ മാർച്ചിൽ തന്നെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സംസ്ഥാന ആക്ട് റദ്ദാക്കാനുള്ള കരടു നിയമത്തിനു മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണു സർക്കാർ നിർദ്ദേശം നല്കിയിരുന്നതെങ്കിലും നടന്നില്ല. സമ്മേളനം കഴിഞ്ഞു ഓർഡിനൻസ് ആയി ഇറക്കാൻ തദ്ദേശവകുപ്പു ശ്രമം നടത്തിയെങ്കിലും അതിനിടെ നിയമസഭാസമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഇതോടെയാണു വീണ്ടും അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
ബിൽ നിയമസഭ പാസാക്കിയാലും നിയമം നടപ്പാകാൻ ചുരുങ്ങിയത് ആറുമാസമെങ്കിലുമെടുക്കും. കരടു ചട്ടങ്ങൾ പ്രസിദ്ധീകരിച്ചു പൊതുജനാഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും അന്തിമ അംഗീകാരം നൽകുക.