എസ് ബി ഐയുടെ വായ്പത്തോത് പരിശോധിക്കും: മന്ത്രി ഐസക് ,
Johnys - Malayalam
കേരളത്തിലെ ജനങ്ങൾക്കു എസ് ബി ഐ നൽകുന്ന വായ്പകളുടെ തോത് പരിശോധിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. വായ്പാവിതരണത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ചു കുറവു വരുന്നുണ്ടോ എന്നും പരിശോധിക്കും. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയിൽ ഇക്കാര്യം ഉന്നയിക്കണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. എസ് ബി ടി - എസ് ബി ഐ ലയനത്തോടെ ജനങ്ങൾക്കു ബാങ്കിലുണ്ടായിരുന്ന വിശ്വാസ്യതയിൽ ഇടിവ് വന്നിട്ടുണ്ട്. അനാവശ്യമായ സർവീസ് ചാർജുകളും പിഴകളുമാണു ബാങ്ക് ഈടാക്കുന്നത്. ഇതു തെറ്റായ നടപടിയാണ്. ജനങ്ങൾ സമ്പാദിക്കുന്നതിനു പിഴ ഈടാക്കുന്നതിനു ന്യായീകരണമില്ല. ഈ സാഹചര്യത്തിൽ സഹകരണ മേഖലയെ ശക്തിപ്പെടുത്തി കേരളത്തിന്റെ സ്വന്തം ബാങ്ക് യാഥാർഥ്യമാക്കാനാണു സർക്കാർ ശ്രമിക്കുന്നത് . ഇരു ബാങ്കുകളുടെയും ലയനത്തോടെ, ഒട്ടേറെ ദിവസവേതനക്കാരുടെ വേതനം വെട്ടിക്കുറച്ചിട്ടുണ്ട്. ഇവരുടെ തൊഴിൽ സംരക്ഷണത്തിനു സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.