റിയൽ എസ്റ്റേറ്റ് ബിൽ വരില്ല,
Johnys - Malayalam
റിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പും ക്രമക്കേടും തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തു കൊണ്ടുവരാനിരിക്കുന്ന കേരളം റിയൽ എസ്റ്റേറ്റ് നിയന്ത്രണ ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കില്ല. ബിൽ തദ്ദേശഭരണ വകുപ്പിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനായി നടപടി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. നിയമസഭാ സബ്ജക്ട് കമ്മിറ്റിയാണു ഭേദഗതി വരുത്തേണ്ടത്.ഭേദഗതി വരുത്തി ഗവർണറുടെ അംഗീകാരവും നേടിയ ശേഷം ഈ സഭാസമ്മേളനത്തിൽ ബിൽ കൊണ്ടുവരാൻ സാധിക്കില്ല. ഇതോടെ കേന്ദ്ര റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം നടപ്പാക്കാത്ത സംസ്ഥാനത്തു റിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പു തടയാൻ നിയമമില്ലാത്ത അവസ്ഥയായി. കേന്ദ്ര നിയമം അനുസരിച്ചു റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ പൂർണ നിയന്ത്രണം ഭവന നിർമാണ വകുപ്പിനാണ്. എന്നാൽ 1973-74 ലെ പഞ്ചായത്ത് രാജ്-നഗരപാലിക ഭരണ ഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ കേരളം കൊണ്ടുവരുന്ന റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി തദ്ദേശഭരണ വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. തുടർന്നു കേന്ദ്രം പുതിയ നിയമം കൊണ്ടുവന്ന സാഹചര്യത്തിൽ അതിന് അനുസൃതമായി സംസ്ഥാനത്തു നിയമം കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടായി.നടപടി ചട്ടങ്ങളിൽ ഭേദഗതി വരുത്താതെ നടപ്പാക്കിയാൽ ഭവന നിർമാണ വകുപ്പിനാകും ഈ നിയമം നടപ്പാക്കുന്നതിന്റെ ചുമതല.എന്നാൽ ഭരണഘടനാ ഭേദഗതി അനുസരിച്ചു തദ്ദേശ വകുപ്പിന്റെ നിയന്ത്രണത്തിൽ റിയൽ എസ്റ്റേറ്റ് നിയമം കൊണ്ടുവരുന്നതാണ് അഭികാമ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ മന്ത്രിസഭയിൽ അഭിപ്രായപ്പെട്ടു. തുടർന്ന് തദ്ദേശ ഭരണ വകുപ്പിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ നടപടിചട്ടങ്ങളിൽ ഭേദഗതിവരുത്താൻ നിർദ്ദേശിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിൽ ഭവന നിർമാണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഇ.ചന്ദ്രശേഖരനാണ് ഇതു സംബന്ധിച്ചു കരടു രൂപരേഖ അവതരിപ്പിച്ചത്. നടപടി ചട്ടങ്ങളിൽ സബ്ജക്ട് കമ്മിറ്റി ഭേദഗതി വരുത്തി ഗവർണറുടെ അനുമതിയും നേടി വരുമ്പോഴേക്കും ഏറെനാൾ കഴിയും. കേന്ദ്ര നിയമം പ്രാബല്യത്തിലായതോടെ നിലവിലുള്ള കേരളം റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം അസാധുവായിരുന്നു.