വായ്പാ റദ്ദാക്കൽ ഭീഷണിക്കിടെ ലോക ബാങ്ക് സംഘമെത്തുന്നു,
Johnys - Malayalam
കെഎസ്ഡിപി പദ്ധതികൾക്ക് അനുവദിച്ച വായ്പയിൽ 800 കോടി രൂപ റദ്ദാക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെ ലോക ബാങ്ക് ഉന്നതതല സംഘം സംസ്ഥാനത്ത് പരിശോധനയ്ക്ക് എത്തും.
മെയ് എട്ടു മുതൽ 16 വരെ ബെർണാർഡ് അരിത്വയുടെ നേതൃത്വത്തിലുള്ള ലോകബാങ്ക് സംഘം സംസ്ഥാനത്തെ ആറു പദ്ധതികൾ വിലയിരുത്തും. ഹൈവേ, പാലങ്ങൾ എന്നിവയുടെ നിർമാണത്തിൽ വിദഗ്ധരായിട്ടുള്ള ഏഴു പേരും സംഘത്തോടൊപ്പം ഉണ്ടാകും. 2018 ഡിസംബറിൽ അവസാനിക്കേണ്ട ആറു പദ്ധതികളുടെ ഇതുവരെയുള്ള പുരോഗതിയും മുന്നോട്ടുള്ള സാധ്യതകളും വിലയിരുത്തും. പദ്ധതി കാലാവധി 70% പിന്നിട്ടിട്ടും കാൽഭാഗം ജോലികൾ പോലും പൂർത്തിയായിട്ടില്ലെന്ന വിമർശനം ഉന്നയിച്ച് , 220 കോടിയോളം രൂപയുടെ വായ്പ റദ്ദാക്കിയതിന്റെ പിന്നാലെയാണ് ലോക ബാങ്ക് പരിശോധനയ്ക്കെത്തുന്നത്.
പതിവു പരിശോധന മാത്രമാണ് ഇതെന്ന് കെഎസ്ഡിപി അധികൃതർ നിലപാടെടുക്കുന്നുണ്ടെങ്കിലും ലോക ബാങ്കിന്റെ മുന്നറിയിപ്പ് തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് സൂചന. 1404 കോടി രൂപയുടെ വായ്പയിൽ 220 കോടി കോടി റദ്ദാക്കിയ ലോക ബാങ്ക് ഈ മാസം മുപ്പതിനു മുൻപ് പാലിക്കേണ്ട വ്യവസ്ഥകൾ നിർണയിച്ചിരുന്നു. കെഎസ്ഡിപി പദ്ധതികളുടെ മെല്ലെപ്പോക്കിൽ അതൃപ്തി അറിയിച്ചുകൊണ്ട് കഴിഞ്ഞ മൂന്നിന് ലോക ബാങ്ക് ഇന്ത്യ ഓപ്പറേഷൻസ് മാനേജർ ഹിഷാം അബ്ദോ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്. വ്യവസ്ഥകൾ പാലിച്ച് 30നു മുൻപ് ലോക ബാങ്കിനെ വിവരങ്ങൾ ധരിപ്പിച്ചില്ലെങ്കിൽ വായ്പ പൂർണമായും റദ്ദാക്കുമെന്നും ഈ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിന് കൃത്യമായ മറുപടി നല്കാൻ പോലും സർക്കാർ ഇതുവരെ തുനിഞ്ഞില്ല. പദ്ധതിയിൽ ഉപയോഗിക്കാത്ത തുക തിരിച്ചെടുക്കുക മാത്രമാണ് ലോക ബാങ്ക് ചെയ്തത് എന്നാണ് കെഎസ്ഡി പി അധികൃതരുടെ വിശദീകരണം. പെരുമ്പിലാവ് - പെരുന്തൽമണ്ണ 41 കിലോമീറ്റർ റോഡ് നിർമാണം ഉപേക്ഷിക്കേണ്ടി വന്നതാണ് പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്.
195 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരുന്നത്. വായ്പ ഇതിന്റെ 56% മാത്രമേ വരൂ.ഇതേ റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ഈ തുകയിൽ നല്ലൊരു പങ്ക് വിനിയോഗിച്ചിട്ടുണ്ടെന്നും ശേഷിക്കുന്ന തുക തീരദേശ ഹൈവേയുടെ സാധ്യതാ പഠനം അടൂർ - കഴക്കൂട്ടം മാതൃകാ ഇടനാഴി നിർമാണം എന്നിവയ്ക്ക് വിനിയോഗിക്കുമെന്നും കെഎസ്ഡിപി അധികൃതർ പറയുന്നു.ഇക്കാര്യങ്ങൾ 30നു മുൻപ് ലോക ബാങ്കിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ് . ഇതിനു സാധിച്ചാലും മറ്റു പദ്ധതികൾ എന്നു തീർക്കാൻ സാധിക്കുമെന്നതിൽ വ്യക്തതയില്ല. 2018 ഡിസംബറിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന് ലോക ബാങ്കിനെ അറിയിക്കാനാണ് തീരുമാനം.
പക്ഷേ, പദ്ധതി പ്രദേശത്ത് നേരിട്ടു പരിശോധനയ്ക്കെത്തുമ്പോൾ പലതും പകുതി പോലും പിന്നിട്ടില്ലെന്നത് സംഘത്തിന് ബോധ്യമാകും. കാസർകോഡ്-കാഞ്ഞങ്ങാട്, പിലാത്തറ - പാപ്പിനിശേരി ഭാഗം പൂർത്തിയാക്കാനുള്ള സമയം ആറു തവണ വരെ ദീർഘിപ്പിച്ചു നൽകിയിട്ടും ഇരുപതു ശതമാനത്തോളം ജോലികൾ ഇനിയും ബാക്കിയാണ്. പുനലൂർ -പൊൻകുന്നം ഭാഗത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടില്ല. മുവാറ്റുപുഴ ഭാഗത്തെ ജോലികൾ പൂർത്തിയാക്കാൻ ഒരു വർഷത്തിലേറെയെടുക്കും. ഇക്കാര്യങ്ങൾ ലോകബാങ്ക് സംഘത്തെ ബോധ്യപ്പെടുത്തി പദ്ധതിക്ക് കോട്ടം തട്ടാതിരിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് കെഎസ്ഡിപി അധികൃതർ. ലോക ബാങ്ക് പോലുള്ള ധനസഹായ ഏജൻസികൾ കേരളത്തിൽ നിന്നു പിൻ വാങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന. സംസ്ഥാനത്തെ പദ്ധതികൾക്ക് വായ്പ നൽകേണ്ടെന്ന് എഡിബി നേരത്തെ തീരുമാനിച്ചിരുന്നു. ജപ്പാൻ ഇന്റർനാഷ്ണൽ കോ-ഓപ്പറേഷൻ ഏജൻസിയും (ജൈക്ക) ഇവരുടെ പാതയിലാണ്. പുതിയ പദ്ധതികൾ ഏറ്റെടുക്കേണ്ട എന്ന് ജൈക്ക തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൻകിട പദ്ധതികൾ ഏറ്റെടുക്കേണ്ട എന്നു ജൈക്ക തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൻകിട പദ്ധതികൾ വരുന്നതിനാൽ അവിടെ മുതൽമുടക്കുന്നതാണ് ഭേദമെന്ന ചിന്തയും ഈ ഏജൻസികളുടെ നിലപാടിനു പിന്നിലുണ്ട് .