വ്യവസായ എസ്റ്റേറ്റ് സ്വകാര്യ മേഖലയിലും ,
Johnys - Malayalam
വ്യവസായ നയത്തിൽ സമൂലമായ അഴിച്ചു പണിക്കു കളമൊരുക്കിക്കൊണ്ടു സംസ്ഥാനത്തു ആയിരം ഏക്കറിൽ സ്വകാര്യ എസ്റ്റേറ്റുകൾക്ക് സർക്കാർ അനുമതി കൊടുക്കുന്നു.
സിഡ്കോ, കിൻഫ്ര തുടങ്ങി സർക്കാർ ഏജൻസികൾ വഴി മാത്രം ഭൂമി ഏറ്റെടുത്തു വ്യവസായങ്ങൾക്കു നൽകിയിരുന്ന നയമാണ് പൊളിച്ചെഴുതുന്നത്. ഇതുൾപ്പെടെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർക്കും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്കും വ്യവസായ അഡിഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി സർക്കുലർ അയച്ചു.
സ്വന്തമായി ഭൂമിയുള്ളവർക്കോ ഒന്നിലേറെ വ്യക്തികൾ ചേർന്നോ വ്യവസായ എസ്റ്റേറ്റുകൾ നിർമിക്കാം.വികസന സാദ്ധ്യതകൾ പരിഗണിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി സർക്കാർ പി ഐ ഇ കൾക്ക് അനുമതി നൽകും. പാടശേഖരമോ പരിസ്ഥിതി ദുർബല പ്രദേശങ്ങളോ എസ്റ്റേറ്റുകളായി പരിവർത്തനം ചെയ്യാൻ പാടില്ലെന്നും പദ്ധതിയുടെ വിശദമായ മാർഗനിർദ്ദേശങ്ങൾ വൈകാതെ തയ്യാറാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. എസ്റ്റേറ്റിലെ അടിസ്ഥാന സൗകര്യ വികസനം ഉടമകൾ തന്നെ ചെയ്യണം. വൈദ്യുതി, വെള്ളം തുടങ്ങിയവ ലഭ്യമാക്കാൻ സർക്കാരിന്റെ എല്ലാ സഹായവും ലഭിക്കും.ജില്ലയിൽ ഒരു സ്വകാര്യ എസ്റ്റേറ്റെങ്കിലും നിർബന്ധമായും കൊണ്ടുവരേണ്ട ചുമതല ജില്ലാ ജനറൽ മാനേജർക്കു നൽകിയിട്ടുണ്ട്.വ്യവസായ വികസനമാണു വകുപ്പിന്റെ അടിസ്ഥാന ലക്ഷ്യം എന്നതു പോലും മറന്നു കൊണ്ടാണു ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി സർക്കുലറിൽ വിമർശിച്ചിട്ടുണ്ട്. അതതു പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു കാർഷിക, ഭക്ഷ്യ മേഖലയിലെ വ്യവസായ വികസനത്തിന് ആക്കം കൂട്ടാനും പ്രാദേശികമായി തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരെ ചുമതലപ്പെടുത്തി.വ്യവസായ വകുപ്പിന് കീഴിലുള്ള ഭൂമി അനുവദിക്കുന്നതിനായി ജില്ലാ തല കമ്മിറ്റിക്കു രൂപം കൊടുക്കണം. കിൻഫ്ര,കെഎസ്ഐഡിസി, സിഡ്കോ, കെ എഫ് സി എന്നിവരുടെ പ്രതിനിധികളും ഈ സമിതിയിൽ അംഗങ്ങളായിരിക്കും.വ്യവസായ അനുമതികൾക്കുള്ള ജില്ലാതല ഏകജാലക സംവിധാനവുമായി ഈ സമിതി പ്രവർത്തിക്കും. സംസ്ഥാനതലത്തിൽ കെഎസ്ഐഡിസി ക്കായിരിക്കും ഏകജാലക സംവിധാനത്തിന്റെ ചുമതല.